
കൊച്ചി: നാവികസേനയിലെ കമാൻഡർ എന്ന വ്യാജേന തൊഴിൽ തട്ടിപ്പ് നടത്തിയതിന് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്ത പത്തനംതിട്ട അടൂർ കോട്ടക്കകത്ത് മഠത്തിൽ ബിമൽ എസ് നമ്പൂതിരിപ്പാട് (46) പിടിയിലായത് നേവൽ ഇൻ്റലിജൻസ് നടത്തിയ നീക്കങ്ങളിൽ. പാലാരിവട്ടം പാടിവട്ടത്തെ ഒരു വീട് കേന്ദ്രീകരിച്ചാണ് നാവികസേനാ ഉദ്യോഗസ്ഥനെന്ന വ്യാജേന തൊഴിൽ തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട പന്തളം സ്വദേശിയായ യുവാവിന് മിൽമയിലും ഭാര്യയ്ക്കും സഹോദരിക്കും കേരളാ അഗ്രോ മിഷ്യനറി കോർപ്പറേഷനിലും (അഗ്രോ ) ജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് 18 ലക്ഷം രൂപയാണ് വാങ്ങിയത്. ജോലി കിട്ടാതായപ്പോൾ യുവാവ് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും 5 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് യുവാവ് നാവികസേന അധികൃതർക്ക് വിവരങ്ങൾ കൈമാറിയിരുന്നു. നാവിക സേനാ ഉദ്യോഗസ്ഥനെന്ന വ്യാജേന വേഷം ധരിച്ച തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ കാട്ടിയാണ് ബിമൽ തട്ടിപ്പ് നടത്തിയത്. നാവിക സേനയുടെ പേരിൽ നടത്തുന്ന ഇത്തരം തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് നാവികസേന മുന്നറിയിപ്പ് നൽകി.
Photo Courtesy - Google







